
അവന്‍ വളരെ സങ്കടപ്പെട്ടിരിക്കുന്നത് കണ്ടാണ് അദ്ധ്യാപകന്‍ കാരണമന്വേഷിച്ചത്. തിരിച്ച് ഒരു ചോദ്യമാണ് അവനില്‍ നിന്നും ഉണ്ടായത്. സങ്കടങ്ങള്‍ തീരാനുളള വഴി പറഞ്ഞുതരാമോ? അദ്ധ്യാപകന്‍ പറഞ്ഞു: നീയൊരു പൂവാണെന്ന് കരുതുക. നാളെകളില്‍ അത് വാടിവീഴാനുളളതാണെന്നും മനസ്സിലാക്കുക. വാടി വീഴുന്നതുവരെ സുഗന്ധം പരത്തി, കാണുന്നവന് കണ്ണിനും മനസ്സിനും കുളിര്‍മനല്‍കി, പുഷ്പിച്ച് നില്‍ക്കും എന്ന് തീരുമാനിക്കുക. എല്ലാ സങ്കടങ്ങളും മായും. മരിക്കും എന്നോര്‍ത്ത് ജീവിക്കാതിരിക്കുന്നതില്‍ അര്‍ത്ഥമില്ല. കിതയ്ക്കും എന്ന് കരുതി ഓടാതിരിക്കുന്നത് എന്തിനാണ്? നഷ്ടപ്പെടും എന്നോര്‍ത്ത് പ്രണയിക്കാതിരിക്കുന്നതിലും കാര്യമുണ്ടെന്ന് തോന്നുന്നില്ല.. എന്തിനും അതിന്റെതായ തുടക്കവും ഒടുക്കവും ഉണ്ട്. അവയുടെ സ്വാഭാവിക ഗതിയെ അംഗീകരിച്ച് മുന്നോട്ട് തന്നെ പോവുക. വിഷാദാത്മകമായതൊന്നും ജീവിതത്തില്‍ സംഭവിക്കരുത് എന്ന് ചിന്തിക്കുന്നതില്‍ അടിസ്ഥാനമേ ഇല്ല. സംഭവിക്കാനുളളത് സംഭവിച്ചുകൊണ്ടേയിരിക്കും.. അതിനെ അതിജീവിക്കാനോ , നേരിടാനോ ഉളള മാര്‍ഗ്ഗങ്ങള്‍ കണ്ടെത്തുക എന്നത് മാത്രമാണ് പോംവഴി. എത്ര നാള്‍ ആയുസ്സ് നീട്ടിക്കിട്ടി എന്നതിലല്ല, ആയുസ്സുളളനാള്‍ എത്ര മഹനീയമായി ജീവിക്കാന്‍ കഴിഞ്ഞു എന്നതിലാണ് കാര്യം.. അതെ, നമുക്ക് വീഴുന്നത് വരെ ഓടാം.. സങ്കടങ്ങളെ വകഞ്ഞുമാററി, സന്തോഷത്തെ വാരിപ്പിടിച്ച്... - ശുഭദിനം.
കവിത കണ്ണന്‍