ലോക മാതൃഭാഷാ ദിനം

GJBSNMGL
0
"മറ്റുള്ള ഭാഷകള്‍ കേവലം ധാത്രിമാര്‍!
മര്‍ത്ത്യനു പെറ്റമ്മ തന്‍ഭാഷതാന്‍ " .

ഇന്ന് ഫെബ്രുവരി 21- ലോക മാതൃഭാഷാ ദിനം. ലോക ജനത അവരവരുടെ മാതൃഭാഷയ്ക്കായി നീക്കി വച്ചിരിക്കുന്ന ഒരു ദിനം. എല്ലാ മാതൃഭാഷ ദിനത്തിലും നാം വളളത്തോളിന്റെ ഈ കവി വചനം ഓര്‍മ്മിക്കാറുണ്ട്. ഈ ദിനം കഴിയുന്നതോടെ ഈ കവിതയും വിസ്മൃതിയിലാകും. അത്തരത്തില്‍ വിസ്മൃതിയിലാക്കേണ്ട ഒന്നാണോ നമ്മുടെ മലയാളമെന്ന് ഓരോ മലയാളിയും സ്വയം ആത്മപരിശോധന നടത്തുക തന്നെ വേണം.
ഓരോ ഭാഷയ്ക്കും വ്യത്യസ്തങ്ങളായ നിരവധി സവിശേഷതകളുണ്ടാകും. ഇത്തരം സവിശേഷതകളെ ആഘോഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഐക്യരാഷ്ട്ര സംഘടന ഫെബ്രുവരി 21 ലോക മാതൃ ഭാഷാ ദിനമായി ആഘോഷിക്കുവാന്‍ തീരുമാനിച്ചത്.1999 നവംബര്‍ 17നാണ് യുനെസ്‌ക്കോ ലോക മാതൃഭാഷാ ദിനം പ്രഖ്യാപിച്ചത്. ഭാഷയുടെ വൈവിധ്യം, ഭാഷയുമായി ബന്ധപ്പെട്ട സംസ്‌ക്കാരം എന്നിവയുടെ സംരക്ഷണത്തെക്കുറിച്ച് ആളുകള്‍ക്കിടയില്‍ ബോധമുളവാക്കുക എന്ന ലക്ഷ്യത്തോടെയാണ് ലോകത്താകമാനം ഫെബ്രുവരി 21 ലോക മാതൃഭാഷാ ദിനമായി ആഘോഷിക്കുന്നത്. ഇത് 2000ത്തിലെ യുഎന്‍ ജനറല്‍ അസംബ്ലിയില്‍ ശരിവെയ്ക്കുകയും ചെയ്തു.
ബംഗ്ലാദേശിൽനിന്നാണ് മാതൃഭാഷാ ദിനം ആചരിക്കാനുള്ള ആശയം യുനസ്ക്കോയ്ക്ക് മുന്നിലെത്തിയത്. ബംഗ്ലായെ ഒരു ഭാഷയായി അംഗീകരിക്കണമെന്നാവശ്യപ്പെട്ട് ബംഗ്ലാദേശികൾ നടത്തിയ പോരാട്ടത്തിൻ്റെ വാർഷികമാണ് ഫെബ്രുവരി 21. അതിനാൽത്തന്നെ മാതൃഭാഷാ ദിനം ആചരിക്കുന്നതിനായി ഈ ദിവസത്തെ യുഎൻ തെരഞ്ഞെടുക്കുകയായിരുന്നു. ഭാഷയുടെ വൈവിധ്യം ആഘോഷിക്കുകയും ഭാഷയെ ചുറ്റിപ്പറ്റി നിൽക്കുന്ന സംസ്ക്കാരത്തെ സംരക്ഷിക്കുകയുമാണ് ലോക മാതൃഭാഷാ ദിനം കൊണ്ട് ഉദ്ദേശിക്കുന്നത്.
ഇന്ന് ഇന്ത്യയിലെ ഇരുപത്തിരണ്ട് ഔദ്യോഗിക ഭാഷകളിൽ ഒന്നാണ് മലയാളം. ഭരണഘടനയുടെ എട്ടാം ഷെഡ്യൂളിൽ ഇത് ഉൾപ്പെടുത്തിയിട്ടുണ്ട്. കേരളത്തോടൊപ്പം ലക്ഷദ്വീപ്, മാഹി എന്നിവിടങ്ങളിലെയും സംസാര ഭാഷയാണ് മലയാളം. ലോകത്ത് മൂന്നര കോടിയിലധികമാളുകൾ മലയാളം സംസാരിക്കുന്നവരായുണ്ട് എന്നാണ് കണക്കാക്കപ്പെടുന്നത്.
നമ്മുടെ ജീവിതത്തിൽ എന്നും, എപ്പോഴും വിലപ്പെട്ടതും, പവിത്രമായതും മാതൃത്വമാണ്. അതുപോലെ പവിത്രമാണ് നമ്മുടെ മാതൃഭാഷയും. നാം ലോകത്തെ കാണുന്നതും, അനുഭവിക്കുന്നതും മാതൃഭാഷയിലൂടെയാണ്.
"എന്റെ ഭാഷ എന്റെ വീടാണ്.
എന്റെ ആകാശമാണ്.
ഞാൻ കാണുന്ന നക്ഷത്രമാണ്.
എന്നെ തഴുകുന്ന കാറ്റാണ്.
എന്റെ ദാഹം ശമിപ്പിക്കുന്ന
കുളിർ വെള്ളമാണ്.
എന്റെ അമ്മയുടെ തലോടലും ശാസനയുമാണ്.
ഏതു നാട്ടിലെത്തിയാലും
ഞാൻ സ്വപ്നം കാണുന്നത്
എന്റെ ഭാഷയിലാണ്.
എന്റെ ഭാഷ ഞാൻ തന്നെയാണ്."
എന്ന എം. ടി. വാസുദേവൻ നായരുടെ വരികൾ എല്ലാ മലയാളികൾക്കും ഓർമ്മയിൽ സൂക്ഷിക്കാം...
പ്രതിജ്ഞയായി സ്വീകരിക്കാം...
മാതൃഭാഷയുടെ പ്രസക്തി ഇക്കാലത്ത് ഏറി വരെയാണ്. നമുക്ക് നമ്മുടെ മാതൃഭാഷയായ മലയാളത്തെ സ്നേഹിക്കാം,പ്രചരിപ്പിക്കാം.

Post a Comment

0Comments
Post a Comment (0)