ചലച്ചിത്രഗാന രചയിതാവ്, ഹിന്ദിപണ്ഡിതൻ, നിഘണ്ടുകാരൻ എന്നീ നിലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച ,കെ.കെ അയ്യപ്പൻ പിള്ള ഇരുപത്തി അഞ്ചാമത്തെ വയസ്സിൽ ആര്യസമാജത്തിൽ ചേർന്നപ്പോൾ സ്വീകരിച്ച പേരാണ് അഭയദേവ്.
കവിയും നാടകകൃത്തുമായ പള്ളത്ത് കരിമാലിൽ കേശവപിള്ളയുടെ മകനായി 1913 ജൂൺ 25 ന് ജനിച്ചു. കല്യാണിയമ്മയായിരുന്നു മാതാവ്.
ഹിന്ദിയിൽ വിദ്വാൻബിരുദം നേടിയ അഭയദേവ് വളരെനാൾ ഒരു ഹിന്ദിപ്രചാരകൻ ആയിരുന്നു. 1940-ൽ വിശ്വഭാരതി എന്നൊരു ഹിന്ദിമാസികയുടെ പ്രസിദ്ധീകരണം ആരംഭിച്ചു.
ഏക്താരാ, ഭുമികന്യാസീത, ഗുരുപൂജ തുടങ്ങിയ കൃതികൾ ഹിന്ദിയിൽനിന്നും മലയാളത്തിലേക്കു പരിഭാഷപ്പെടുത്തി. ജീവിക്കാൻ മറന്നുപോയ സ്ത്രീ, അവൻ വീണ്ടും വരുന്നു എന്നീ മലയാളകൃതികളുടെ ഹിന്ദിവിവർത്തനവും നിർവഹിച്ചിട്ടുണ്ട്. 50 ൽ അധികം ചലചിത്രങ്ങൾക്കും നിരവധി നാടകങ്ങൾക്കും ഗാനങ്ങൾ രചിച്ചിട്ടുള്ള ഇദ്ദേഹത്തിൻറെ മുഖ്യ കൃതി ഹിന്ദി-മലയാളം ബൃഹത് നിഘണ്ടു ആണ്.
മലയാളത്തിലെ അഞ്ചാമത്തെ ചലചിത്രമായ വെള്ളിനക്ഷത്രത്തിന് ഗാനരചന നിർവ്വഹിച്ചുകൊണ്ടാണ് അഭയദേവ് മലയാള ചലച്ചിത്രഗാന രചനാരംഗത്തെത്തുന്നത്. കടമറ്റത്തു കത്തനാർ എന്ന ചിത്രത്തിനു വേണ്ടിയാണ് അവസാനത്തെ പാട്ടെഴുതിയത്.
ശങ്കരാഭരണം, അഷ്ടപദി എന്നിവ അടക്കം 90 സിനിമകൾ മലയാളത്തിലേക്ക് മൊഴിമാറ്റം നടത്തി. യാചകൻ എന്ന ചിത്രത്തിൽ അഭിനയിക്കുകയും ചെയ്തു.
1995ൽ മലയാള സിനിമക്കുള്ള സമഗ്രസംഭാവനകൾക്കായി ജെ.സി. ഡാനിയാൽ പുരസ്കാരവും ലഭിച്ചു